ഹേഗ്: അവസരങ്ങളുടെ നാടായി മാറിയ ഇന്ത്യ ഇന്ന് അഭൂതപൂർവമായ പരിവർത്തനത്തിലൂടെയാണ് കടന്നുപോകുന്നതെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി.
രാജ്യത്തിന്റെ ആഗ്രഹങ്ങളും ലക്ഷ്യങ്ങളും കേവലം സ്വന്തം അതിരുകൾക്കുള്ളിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. നെതർലൻഡ്സിലെ ഹേഗിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഇന്ത്യ ഇന്ന് വലിയ സ്വപ്നങ്ങൾ കാണുകയാണ്. രാജ്യത്തെ യുവാക്കൾ ആകാശം തൊടാൻ ആഗ്രഹിക്കുന്നവരാണ്. നമുക്ക് വെറുമൊരു മാറ്റം മാത്രമല്ല വേണ്ടത്. മറിച്ച്, ഏറ്റവും മികച്ചതും വേഗത്തിലുള്ളതുമായ പരിവർത്തനമാണ് രാജ്യം ഇന്ന് ആഗ്രഹിക്കുന്നത്.
അതുകൊണ്ട് തന്നെ ഇന്ത്യയിലെ ജനങ്ങളുടെ ആഗ്രഹങ്ങൾക്ക് അതിരുകളില്ലാത്തതുപോലെ ലക്ഷ്യപ്രാപ്തിക്കായുള്ള നമ്മുടെ പരിശ്രമങ്ങൾക്കും പരിധികളില്ലാത്തതായി മാറിക്കൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.രാജ്യം അടുത്തിടെ കൈവരിച്ച നേട്ടങ്ങളും പ്രധാനമന്ത്രി പരാമർശിച്ചു. ലോകത്തിലെ ഏറ്റവും വലിയതും വിജയകരവുമായ എഐ ഉച്ചകോടിക്ക് ഇന്ത്യ അടുത്തിടെ ആതിഥേയത്വം വഹിച്ചു.
ജി20 ഉച്ചകോടിയും ഇന്ത്യയിൽ വിജയകരമായി നടത്തി. ഇതൊന്നും ഒറ്റപ്പെട്ട സംഭവല്ല. ആഗോളതലത്തിൽ മുന്നേറുകയെന്നത് ഇന്നത്തെ ഇന്ത്യയുടെ സ്വഭാവമായി കഴിഞ്ഞു.ഇന്ത്യയിലെ അതിവേഗം വളരുന്ന സ്റ്റാർട്ടപ്പ് മേഖലയെ പ്രശംസിച്ച പ്രധാനമന്ത്രി ലോകത്തിലെ ഏറ്റവുംവലിയ മൂന്നാമത്തെ സ്റ്റാർട്ടപ്പ് ശൃംഖലയായി രാജ്യം മാറിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കുക, ആഗോള നിർമാണ ഹബ്ബായി മാറുക, ഹരിതോർജ രംഗത്ത് ലോകത്തിന് മാതൃകയാകുക, സാമ്പത്തിക വളർച്ചയുടെ പ്രധാന ചാലകശക്തിയാകുക എന്നിവയാണ് രാജ്യം ഇപ്പോൾ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനെയും മോദി പ്രസംഗത്തിൽ പരാമർശിച്ചു. ലക്ഷ്യബോധത്തോടെയുള്ള പ്രയാണം രാജ്യത്തെ ജനാധിപത്യത്തെക്കൂടി ശക്തമാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
പശ്ചിമബംഗാൾ, കേരളം, തമിഴ്നാട്, അസാം, പുതുച്ചേരി എന്നിവടങ്ങളിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ 80 മുതൽ 90 ശതമാനം വരെ പോളിംഗ് ഉയർന്നതും വോട്ടിംഗിൽ സ്ത്രീപങ്കാളിത്തം വർധിച്ചതും ഇന്ത്യയുടെ ജനനാധിപത്യ അടിത്തറ കൂടുതൽ സുദൃഢമാകുന്നതിന്റെ തെളിവാണെന്ന് നരേന്ദ്രമോദി ചൂണ്ടിക്കാട്ടി.